ചില നേരങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുന്ന അത്രമേല്‍ പ്രത്യേകത ഒന്നും ഇല്ലാത്ത ചില വാക്കുകള്‍, വാചകങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഓര്‍ത്തുവെക്കുന്ന ഒരു ഭ്രാന്തന് സ്വഭാവമുണ്ടെനിക്ക്. പലപ്പോഴും പറഞ്ഞവരും കൂടെ കേട്ടവരുമൊക്കെ മറന്നുപോയിട്ടുണ്ടാകും, അങ്ങനെയൊന്നു കാര്യം നടന്നുവെന്നത് തന്നെ. പണ്ടുപണ്ടൊരു സ്കൂള്‍ യുവജനോത്സവസമയത്ത് നടന്നൊരു കഥയാണ് ഇപ്പോള്‍ ഞാന്‍ പറയാന്‍ പോകുന്നത് – അന്ന് രണ്ടു പേര് പറഞ്ഞ രണ്ടു വ്യത്യസ്ത വാചകങ്ങള്‍…ഇന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന വിരുദ്ധ ധ്രുവങ്ങളില്‍ നില്ക്കുന്ന രണ്ടുവാചകങ്ങള്‍!
മൂക്കില്ലാരാജ്യത്തെ മുറിമൂക്കുള്ള രാജാവായിരുന്നു സ്കൂള്‍ക്കുട്ടിയായിരുന്നപ്പോള്‍ – പഠിക്കുമെന്ന ഒറ്റക്കാരണം കൊണ്ട് എല്ലായിടത്തും വിലസിനടന്നിരുന്ന ഞാന്‍, കലാപരമായ കഴിവുകള്‍ അധികമൊന്നും ഇല്ലെങ്കിലും തൊലിക്കട്ടി മാത്രം കൊണ്ട് ഒട്ടുമിക്ക പരിപാടികളിലും കൊണ്ട് തല വെക്കുമായിരുന്നു… പദ്യപാരായണം മുതല്‍ ലളിതഗാനം വരെ, നാടോടിനൃത്തം മുതല്‍ മോണോ ആക്ട് വരെ…എന്തിനു പറയുന്നു ആളെക്കിട്ടിയില്ലെങ്കില്‍ സംഘഗാനം വരെ ഒറ്റയ്ക്ക് പാടുന്ന ടൈപ്പായിരുന്നു ഞാന്‍. പിന്നെ കുറേയേറെക്കാലം കഴിഞ്ഞു ബോധം വെച്ചപ്പോഴാണ് പണ്ട് പാട്ടുപാടി ആള്‍ക്കാരെ ദ്രോഹിച്ചതിന്റെ ആഴമൊക്കെ മനസിലായത്. കൊച്ചുകുഞ്ഞിന്റെ വികൃതികളായിക്കണ്ട് എല്ലാവരും എന്നോട് ക്ഷമിച്ചിട്ടുണ്ടാകും എന്ന് ആശ്വസിക്കാം.
അങ്ങനെയുള്ള ഒരു സ്കൂള്‍കലോത്സവകാലം. ആകെമൊത്തം ടോട്ടല്‍ രണ്ടു ദിവസവും കൂടി 15-17 ഇനങ്ങള്‍ക്ക് പേര് കൊടുത്തിട്ടുണ്ട്. മാത്രവുമല്ല മറ്റു ചിലരെ സഹായിക്കാമെന്നും ഏറ്റിട്ടുണ്ട്. ജഗ-പൊഗ മട്ടില്‍ അങ്ങോളം ഇങ്ങോളം ഓടിനടക്കുകയാണ് ഞാനും കൂട്ടുകാരുമൊക്കെ. അങ്ങനെ ആശയപരവും,സാങ്കേതികപരവുമായ സഹായം ചെയ്തുകൊടുക്കാമെന്ന് ഏറ്റിരുന്ന ഒരു ഐറ്റം ആയിരുന്നു ഫാന്‍സി ഡ്രസ്സ് മത്സരം. മത്സരാര്‍ത്ഥി ചേട്ടന്മാരുടെ സുഹൃത്തിന്റെ അനിയത്തിയാണ് – തല്ക്കാലം നമുക്കവളെ ഹസീന എന്ന് വിളിക്കാം. ചേട്ടന്മാരുടെ സുഹൃത്ത് സുന്ദരിയായ പെണ്‍സുഹൃത്ത് ആയതുകൊണ്ടാണോ എന്നറിയില്ല രണ്ടാളുടെ വകയും റെക്കമെന്റേഷന്‍ ഉണ്ട് സഹായിച്ചുകൊടുക്കണം എന്ന്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഞാനാണ് ട്ടാ എട്ടാം ക്ലാസുകാരിയായ മത്സരാര്‍ത്ഥിയെ സഹായിക്കാന്‍ പോകുന്നത്. ആ കൊച്ചാണേല്‍ പ്രച്ഛന്നവേഷ മത്സരത്തിന് മുന്‍പുള്ള ഏതോ ഡാന്‍സിനുണ്ട്. അത് കഴിഞ്ഞിട്ട് വേണം ‘ഭാരതമാതാവ്’ ആകാന്‍. ഐഡിയ ഒക്കെ പറഞ്ഞുകൊടുത്തു, ഡ്രസ്സ് അവര്‍ തന്നെ കൊണ്ട് വന്നിട്ടുണ്ട്, ദേശീയ പതാക ഒപ്പിച്ചുകൊടുത്തു. ഇനി ചെയ്യാനുള്ളത് ആ കുട്ടിയുടെ മത്സരത്തിന്റെ സമയം വരുമ്പോള്‍ രണ്ടു വാചകം ഭാരതാംബയെക്കുറിച്ചു പറഞ്ഞു ദേശസ്നേഹം നല്ലോണം ചാലിച്ച് രണ്ടു ‘ഭാരതമാതാ കീജയ് ‘ മൈക്കിലൂടെ വിളിക്കണം. പരിപാടി തുടങ്ങാറാവുമ്പോള്‍ എന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞിട്ട് ഞാന്‍ സ്റ്റേജിനു ഏറ്റവും അടുത്തുള്ള ക്ലാസ്സിലേക്ക് അടുത്ത ഐറ്റത്തിന് ഒരുങ്ങാന്‍ വേണ്ടി പോയി. തൊട്ടപ്പുറത്തെ മുറിയില്‍ തന്നെ ഹസീനയും, എനിക്കറിയുന്ന അവളുടെ ചേച്ചിയും ഉണ്ട്. ഹസീന ഒരുങ്ങിത്തീര്‍ന്നപ്പോഴേക്കും സ്റ്റേജില്‍ പ്രശ്ചന്നവേഷമത്സരം തുടങ്ങിക്കഴിഞ്ഞു. ഓടിയിറങ്ങാന്‍ തുടങ്ങുമ്പോഴാണ് കാണുന്നത് ഭാരതമാതാവിന്റെ കാതിലെ കമ്മല്‍ മാറ്റിയിട്ടില്ല. ഹസീനയുടെ ചേച്ചി വേഗം അതഴിച്ചു, ഞങ്ങള്‍ രണ്ടാളും ഒരേസമയം രണ്ടുവശത്തും മാതാവിന്റെ കമ്മലിട്ടു കൊടുക്കുന്നു, നേരാംവണ്ണം മുറുക്കും മുന്‍പുതന്നെ അവളുടെ പേരുവിളിക്കുന്നത് കേട്ട് ഭാരതമാതാവിനെ ഞങ്ങള്‍ രണ്ടാളും കൂടി രണ്ടുചെവിയിലും തൂക്കിയെടുത്തോണ്ട് സ്റ്റേജിനു നേര്‍ക്ക് ഓടുന്നു..അങ്ങനെ ആകെ ബഹളമയം!
എങ്ങനെയൊക്കെയോ ഭാരതാംബയെ സ്റ്റേജില്‍ കയറ്റി, വെപ്രാളത്തില്‍ അനൗണ്‍സ്മെന്റിനു തന്ന മൈക്ക് ഓണാക്കാതെ ഇന്‍ട്രൊഡക്ഷന്‍ ഒക്കെപ്പറഞ്ഞു, തീരാനായപ്പോള്‍ ആരോ മൈക്ക് ഓണാക്കി – അതറിയാതെ അവസാനത്തെ ‘വന്ദേമാതരം’ മൈക്ക് ഇല്ലേലും ആള്ക്കാര് കേള്‍ക്കണം എന്ന ഉദ്ദേശത്തില്‍ തൊണ്ട പൊട്ടുമാറുച്ചത്തില്‍ വിളിച്ച എന്നെ ബാക്ക്സ്റ്റേജില്‍ നിന്ന എല്ലാവരും ‘ഇവളിതെന്ത് ഭാവിച്ചാ!’ എന്നപോലെ നോക്കുമ്പോള്‍ ‘ഞാനല്ല, മൈക്കാ…മൈക്കാ എന്നെ ചതിച്ചത്’ എന്ന ഭാവത്തില്‍ ഞാന്‍ പതുക്കെ ബാക്ക് സ്റ്റേജില്‍ നിന്ന് വലിഞ്ഞു. വീണ്ടും പഴയ റൂമിലെത്തി മേക്കപ്പ് – അഥവാ കരി വരയ്ക്കല്‍ – തുടര്‍ന്നു.
ഹസീനയും ചേച്ചിയും അതേ റൂമില്‍ വന്നു ‘ഭാരത’സാരി മാറുകയാണ്. കൂട്ടത്തില്‍ ‘ നല്ല കൈയടിയുണ്ടായിരുന്നു, ആളുകള്‍ക്ക് ഇഷ്ടായിന്നു തോന്നുന്നു, വന്ദേമാതരം കലക്കി’ ഇമ്മാതിരി കമന്ററിയുമുണ്ട്. പെട്ടെന്നാണ് ഹസീന ചേച്ചിയോട് ‘ഇത്താത്താ എന്റെ കമ്മലെവിടെ?’ എന്ന് ചോദിക്കുന്നത്. ‘അത് ആര്‍ഷയുടെ കയ്യിലാന്ന്’ ചേച്ചി പറയുന്നത് കേട്ട ഞാന്‍ എന്റെ കയ്യിലോ എന്ന് വാ പൊളിച്ച് സ്വന്തം കയ്യിലേക്ക് നോക്കി – ശൂന്യം! അതേത് കമ്മല്‍ എന്ന് ഓര്‍ക്കാന്‍ തന്നെ ഞാനൊരു മിനിറ്റ് സമയമെടുത്തു… ഓര്‍ക്കുന്നുവോ, ഇച്ചിരി നേരം മുന്നേ ഭാരതമാതാവിന്റെ കമ്മലിടാന്‍ വേണ്ടി ഹസീനയുടെ രണ്ടുവശത്തും നിന്ന് ഞാനും അവളുടെ ചേച്ചിയും കൂടി ഒരു സെക്കന്റിന്റെ ഒരു ഫ്രാക്ഷനില്‍ കമ്മലഴിക്കുകയും, ഇടുകയും, സ്റ്റേജിലേക്ക് ഓടുകയും ഒക്കെ ചെയ്തത്??? ഇതിനിടയില്‍ ആദ്യം ഊരിയ സ്വര്‍ണ്ണക്കമ്മല്‍ ചേച്ചി എന്റെ കയ്യില്‍ തന്നിരുന്നു എന്നൊരു അവ്യക്ത ഓര്‍മ്മ മാത്രമേ എനിക്കുള്ളൂ..അതിനുശേഷം അത് ഞാന്‍ എവിടെയെങ്കിലും വെച്ചതോ, ആരുടെയെങ്കിലും കയ്യില്‍ കൊടുത്തതോ ഒന്നും ഓര്‍മ്മയില്ല! എന്തിന് – ഈ ചോദ്യം വരുംവരെ ആ കമ്മല്‍ എന്റെ കയ്യിലുണ്ടായിരുന്നു എന്നുപോലും എനിക്ക് ഓര്‍മയുണ്ടായിരുന്നില്ല. നാട്ടിന്‍പുറത്തെ ഗവണ്മെന്റ് സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് സ്വര്‍ണക്കമ്മല്‍-അതെത്ര ചെറുതാണെങ്കിലും- അത്രമേല്‍ വലുതാണ് കുട്ടിക്ക് മാത്രല്ലാ നാട്ടുകാര്‍ക്കും! ഹസീനയുടെ കമ്മല്‍ കാണാനില്ല എന്നതറിഞ്ഞു വന്ന കുറച്ചു അദ്ധ്യാപകരും കുട്ടികളും രക്ഷകര്‍ത്താക്കളും ഒക്കെ ആ മുറിയും, മത്സരത്തിന് മുന്‍പ് അവര്‍ ഒരുങ്ങാന്‍ നിന്ന മുറിയും സ്റ്റേജിന്റെ പുറകിലും ഒക്കെ തപ്പാന്‍ തുടങ്ങി. ഞാനാണേല് ഇപ്പോള്‍ കരയും എന്ന മട്ടില്‍, ആരേലും തൊട്ടാല്‍ മതി താഴെവീഴാന്‍ റെഡി ആയി നില്‍ക്കുവാ. കമ്മല്‍ പോയതറിഞ്ഞാല്‍ ഉമ്മ അടിച്ചു സുയിപ്പാക്കുമല്ലോ എന്നോര്‍ത്തു ഹസീനയും, എന്റെയല്ല കമ്മല്‍ എങ്കിലും പോയവഴിയില്‍ എവിടെയെങ്കിലുംഞാന്‍ ഉണ്ടായാല്‍ മതി ആദ്യം അടിച്ചിട്ട് മാത്രം ചോദ്യം ചോദിയ്ക്കാന്‍ പോകുന്ന അമ്മയെ ഓര്‍ത്തു ഞാനും കരച്ചിലിന്റെ വക്കത്താണ്. ചേട്ടന്മാരെ കണ്ടു കാര്യം പറഞ്ഞേക്കാം അല്ലെങ്കില്‍ വീട്ടില്‍ ചെല്ലുമ്പോള്‍ സപ്പോര്‍ട്ട് തരാതെ രണ്ടാളും മുങ്ങുമെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാന്‍ പതുക്കെ തിരച്ചില്‍ നിര്‍ത്തി റൂമിനു പുറത്തേക്ക് ഇറങ്ങുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ മലയാളം പഠിപ്പിച്ച സാര്‍ എന്നെ വിളിച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്നു.
‘എന്താ സാറേ’ എന്ന് ചോദിച്ചടുത്തേക്ക് ചെന്ന എന്നെ പതുക്കെ തോളില്‍ പിടിച്ചു അടുത്തേക്കുനിര്‍ത്തി സര് ചോദിച്ചു ‘നീയെവിടെയാ ആ കമ്മല്‍ വെച്ചിരിക്കുന്നേ? ഇങ്ങെടുത്തേ’. അന്ന് കണ്ണിലിരുട്ട് കയറിയതുപോലെ പിന്നൊരിക്കലും നിന്നിട്ടില്ല… ദേഹമൊക്കെ തളരുന്നത് പോലെ തോന്നി. ക്ഷീണിച്ച ശബ്ദത്തില്‍ ‘ഞാനെടുത്തിട്ടില്ല സാറേ ..സത്യായിട്ടും ഞാനെടുത്തിട്ടില്ല’ എന്ന് പറഞ്ഞ എന്റെ വിറച്ച ശബ്ദത്തിനെ എനിക്കുപോലും വിശ്വസിക്കാന്‍ തോന്നില്ല..അത്രമേല്‍ പതറി, തൊണ്ട വരണ്ട്, ശബ്ദം പുറത്തേക്ക് വരാതെ പറഞ്ഞൊപ്പിച്ചതിനെ അദ്ദേഹം തലയൊന്നു കുലുക്കി ചിരിച്ചു കുടഞ്ഞു കളഞ്ഞു! വീണ്ടും ഗുഹയില്‍ നിന്നെന്നപോലെ ഞാന്‍ സാറിന്റെ ശബ്ദം കേട്ടു ‘അത് കള! നീയെവിടാ വെച്ചേന്നു പറഞ്ഞോ, നിനക്കൊരു കുഴപ്പോം വരില്ല’ വീണ്ടും വയറു കാളുന്നത് പോലെ തോന്നിയെനിക്ക്…അടുത്തത് ദേശീയ ഗാന മത്സരമാണ്, അത് തീര്‍ന്നാല്‍ കഴിഞ്ഞകൊല്ലത്തെ ഓരോ വര്‍ഷത്തെയും കൂടുതല്‍ മാര്‍ക്ക് മേടിച്ച കുട്ടികള്‍ക്കുള്ള സമ്മാനം. അഞ്ചാംക്ലാസ്സിലെ ഒന്നാം സ്ഥാനക്കാരിയാണ്…പേര് വിളിക്കുമ്പോള്‍ ആളുകള്‍ക്കിടയിലൂടെ നടന്ന് സ്റ്റേജില്‍ കയറി ഹെഡ്മിസ്ട്രസ്സിന്റെ കയ്യില്‍ നിന്ന് സമ്മാനപുസ്തകോം സര്‍ട്ടിഫിക്കറ്റും വാങ്ങേണ്ട ആളാണ് – ചെറുതല്ലാത്ത ആള്‍ക്കൂട്ടം പുറകില്‍ നില്‍ക്കെ വരണ്ടുവിളറി രക്തമില്ലാത്ത മുഖവുമായി തലയുയര്‍ത്തിയാണെങ്കിലും ദയനീയമായി സാറിനെ നോക്കിനില്ക്കുന്നത്.
നിറം മങ്ങിയ മെറൂണ്‍ യൂണിഫോം പാവാടയുടെ അറ്റം കൈകള്‍ കൊണ്ട് തെരുപ്പിടിച്ചു നില്‍ക്കെ, എണ്ണ കുനിഞ്ഞ മുഖത്തിലേക്ക് വിയര്‍പ്പിറ്റി വീഴവേ ആ 12 വയസുകാരി ഓര്‍ത്തത് എന്തുകൊണ്ടാകും സാറിന് ഞാനത് മോഷ്ടിച്ചിട്ടുണ്ടാകും എന്ന് തോന്നിയത് എന്നാണ്. സ്കൂളില്‍ എല്ലാവര്ക്കും അറിയാം അമ്മയെ, അച്ഛനെ, ചേട്ടന്മാരെ, എന്നെ! ദാരിദ്ര്യത്തിന്റെ മേല്‍ത്തഴമ്പുകളാവോളം ഉണ്ടെങ്കിലും എന്റെ ക്ളാസ്സിലെ ഏറ്റവും മിടുക്കിയാണ് ഞാന്‍..സ്കോളര്ഷിപ്പുള്ള കുട്ടി, ക്ളാസ് ലീഡര്‍, എല്ലാകാര്യത്തിലും മുന്‍പന്തിയില്‍ ഓടുന്ന ആവേശക്കാരി! എന്നിട്ടും ഒരു കമ്മല്‍ കാണാനില്ല എന്നറിഞ്ഞപ്പോള്‍ സ്വര്‍ണക്കമ്മല്‍ ഇല്ലാത്ത ഞാനത് എടുത്തിരിക്കാമെന്നു എന്റെ അദ്ധ്യാപകന് തോന്നിയെങ്കില്‍ എന്താകാം കാരണം! വീണ്ടും വീണ്ടും തൊണ്ടയില്‍ വാക്കുകള്‍ തിക്കുമുട്ടിയത് ‘ഞാനല്ല…., ഞാനെടുക്കില്ല സാര്‍ ‘ എന്നാണ്. ഹസീനയുടെ ചേച്ചി ദൂരെ നിന്ന് എന്നെ വിളിച്ചത് കേട്ട് സാര്‍ എന്നോട് പൊക്കോളാന്‍ കൈകാട്ടി, കൂട്ടത്തില്‍ ‘ഇപ്പോള്‍ നീ പൊക്കോ ഇത് കഴിയട്ടെ ‘ എന്നും പറഞ്ഞു.
ഹസീനയുടെ ചേച്ചിയുടെ അടുത്തേക്ക് ദുര്‍ബലമായ കാലുകളെ വലിച്ചുവെച്ചു നടന്നു.. ‘ചേച്ചിയും ഞാന്‍ കള്ളിയാണെന്നു കരുതുന്നുണ്ടാകുമോ! എല്ലാരും സാറിനെപ്പോലെ ചിന്തിക്കുമോ..ആരും എന്നെ വിശ്വസിക്കില്ലേ..? ‘ ചിന്ത ഇത്രയുമായപ്പോള്‍ കണ്ണ് നിറഞ്ഞൊഴുകാന്‍ തുടങ്ങി, അടുത്തെത്തിയ ചേച്ചിയുടെ കൈ പിടിച്ചു പറഞ്ഞു – ‘ഞാന്‍ എടുത്തിട്ടില്ല ഹസീനയുടെ കമ്മല്‍, പക്ഷേ എന്റെ തെറ്റാണ് എനിക്കോര്‍മ്മയില്ല അതിനെന്തു പറ്റിയെന്ന്’. ചേച്ചി എന്റെ കയ്യിലൊന്നമര്‍ത്തി, എന്നെക്കൂട്ടി മുന്നോട്ട് നടക്കുമ്പോള്‍ ഒരു സാധാരണ കാര്യം പറയുംപോലെ പറഞ്ഞു ‘നിനക്കെന്താ! നീയത് എടുക്കില്ലാന്നു എനിക്കറിയില്ലേ? ബാ നമുക്ക് തപ്പാം’. ദൈവം ഉണ്ടെന്നും അവര്‍ നമുക്കിടയിലാണെന്നും ഒരാറാം ക്ലാസ്സുകാരി ഉറപ്പിച്ച ദിവസമാണന്ന്. സത്യത്തില്‍ അന്ന് ചേച്ചി എന്നോട് കാണിച്ച ആ വിശ്വാസം എന്റെ ആത്മവിശ്വാസത്തെയാണ് രക്ഷിച്ചത്, അന്ന് ഹസീനയോ ചേച്ചിയോ എന്നെ അവിശ്വസിച്ചിരുന്നു എങ്കില്‍ ഞാന്‍ തകര്‍ന്നുപോയേനെ! ഗ്രീന്റൂമില്‍ നിന്ന് സ്റ്റേജിലേക്ക് ഹസീനയെ ചെവിയില്‍ത്തൂക്കി ഓടിയ വഴിയില്‍ എന്റെ കയ്യില്‍നിന്നു തെറിച്ചുവീണ ഒരുജോഡി ജിമിക്കിക്കമ്മല്, അവിടെ ആ ചെമ്മണ്ണില്‍ പുതഞ്ഞുകിടന്നിരുന്നു. തിരച്ചില്‍കൂട്ടത്തില്‍ ഉണ്ടായിരുന്ന ഗംഗടീച്ചറിന് കിട്ടിയ ആ കമ്മലിന് എന്റെ ജീവനോളം വിലയുണ്ടായിരുന്നുവെന്ന് ഇന്ന് 23 കൊല്ലങ്ങള്‍ക്കിപ്പുറം ഇരുന്നു ചിന്തിക്കുമ്പോള്‍, അദ്ധ്യാപക-വിദ്യാര്‍ത്ഥി കഥകള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നു.
കുഞ്ഞുങ്ങളില്‍ കുറ്റം ആരോപിക്കാന്‍ എളുപ്പമാണ്, ആത്മവിശ്വാസം തകര്‍ക്കാനും…പക്ഷേ, ചില നേരങ്ങളില്‍ നമ്മളറിയാതെ നീട്ടുന്ന വിരല്‍ത്തുമ്പില്‍ ആകും മറ്റൊരാളുടെ ജീവനുണ്ടാകുക. കുട്ടികള്‍ക്ക് നേരെ വിരല്‍ ചൂണ്ടും മുന്‍പ് ഒന്നാലോചിച്ചാല്‍ കുഴിയിലേക്ക് താഴ്ന്നുപോകും മുന്‍പ് അവര്‍ക്കുനേരെ നീട്ടപ്പെടുന്ന ഒരു വിരലാകാന്‍ കഴിഞ്ഞേക്കാം. ഇത് അദ്ധ്യാപകരോട് മാത്രമല്ല അച്ഛനമ്മമാരോടും കൂടിയാണ്. ആ സാറിനെ ഞാന്‍ പിന്നെയും കണ്ടിട്ടുണ്ട്, ഒരിക്കല്‍പ്പോലും അതിനുശേഷം അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു പറയുകയുണ്ടായിട്ടില്ല, ഇന്നദ്ദേഹമോ ഹസീനയുടെ ചേച്ചിയോ അതോര്‍ക്കുന്നുണ്ടാകില്ല എന്നെനിക്കുറപ്പുമാണ്. പക്ഷേ, ഞാനിന്നും അതോര്‍ക്കുന്നു… രണ്ടു പേരും പറഞ്ഞ ജീവന്റെ വിലയുള്ള രണ്ടു വാചകങ്ങളും!
മുൻവിധികളിൽ തകരുകയും, മുൻവിധികളിൽ തളിർക്കുകയും ചെയ്യുന്ന ജീവിതത്തിന്റെ പരസ്പരവൈരുദ്ധ്യം. എന്തുകൊണ്ട് ഇങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമൊന്നുമില്ല. ആ കുഞ്ഞിന്റെ മനസ്സിലെ ആധിയും വേദനയും കാലദൂരമേറിയിട്ടും ഇങ്ങ് ഉള്ളിൽ നീറ്റലേൽപ്പിക്കുന്നു.
രസകരമായി വായിച്ചു വന്നതായിരുന്നു കുഞ്ഞീ.. പെട്ടെന്ന് … കുറ്റം ആരോപിക്കപ്പെട്ടാ കുഞ്ഞു മുഖം നെഞ്ചിലൊരു വേദനയായി! എങ്കിലും ശുഭമായി അവസാനിച്ചതോടെ ഒരു ദീർഘ നിശ്വാസം എന്നിലും..! ലവ്യൂ കുഞ്യെ ..